Tuesday, October 27, 2015

നിഴല്‍ക്കനവുകള്‍!

Image result for feather

മാവിന്റെ തുഞ്ചത്ത് തളിരിലക്കിടയില്‍
ഒളിച്ചിന്നുമാ ഗാനം ഞാന്‍ പാടാറുണ്ട്
നിന്നോട് ചൊല്ലുവാന്‍ മടിച്ചവയെല്ലാം
കാറ്റിന്‍ കാതിലാര്‍ദ്രമായ്‌ മൊഴിയാറുണ്ട് !

അരുവി തന്നോരത്ത് നീ വന്നിരിയ്ക്കുമ്പോള്‍
ഓളമായ്‌ ഞാന്‍ നിന്നെ തഴുകാറുണ്ട്
കിലുകിലെ പെണ്ണേ നീ പൊട്ടിച്ചിരിക്കവേ
കൊലുസിന്‍ കിലുക്കം ഞാന്‍ കവരാറുണ്ട്!

അളകങ്ങള്‍ മാടി ഒളിച്ചെന്നെ നീ നോക്കുമ്പോള്‍
രുചകം തഴുകുമൊരു കാറ്റായ്‌ ഞാന്‍ മാറാറുണ്ട്
പൂവൊന്നു നുള്ളി നീ വാസനിച്ചീടവേ
മലര്‍ഗന്ധമായ്‌ നിന്നില്‍ നിറയാറുണ്ട്!

കോപിച്ചു സഖി നീ, കാര്‍മുകിലാകവേ
ഇന്ദ്രധനുസ്സായി ചാരെ വിരിയാറുണ്ട്
പെയ്യാത്ത മേഘമായ്‌ നീയോടി മറഞ്ഞിട്ടും
നിഴലായ്‌ ഞാനിന്നും അരികിലുണ്ട് !

ജിത്തു
വെന്മേനാട്

Tuesday, October 20, 2015

ദേശാടനക്കിളി


Image result for flying bird

ഋതു മാറി വസന്തം വന്ന നേരം
പത്രങ്ങളാനന്ദ നൃത്തമാടും കാലം
കുസുമങ്ങളിതള്‍മഴ  പൊഴിച്ചിടവേ
കിന്നാരമോതി,ക്കിളിയരികിലെത്തി

കളിപറഞ്ഞായിരം കഥ പറഞ്ഞു
കാതങ്ങള്‍ക്കപ്പുറമുള്ളോരു കാഴ്ച തന്നു
കിളിപ്പാട്ടിനീണത്തില്‍ കവിത മൂളി
കാതരയായവള്‍ അരികില്‍ നിന്നു

കായ്ക്കനികള്‍, തരുവും പകുത്തു നല്‍കി
മലരില്‍ ഒളിപ്പിച്ചു മധു പകര്‍ന്നു
അനുരാഗമുന്മത്ത ലഹരിയായ്‌ പടരവേ
കരളിന്‍ ചില്ലമേലാക്കിളി കൂട് കൂട്ടി

കാലങ്ങളതിദ്രുതം കൊഴിഞ്ഞീടവേ
ജരയായ്‌ നരയായ്‌ ഇലകളടര്‍ന്നു വീണു
യാത്രമൊഴിയോതാതാക്കിളിയെങ്ങോ
മറ്റൊരു പൂക്കാലം തിരഞ്ഞകന്നു.

കാറ്റില്‍, മഴയില്‍, പൊരി വെയിലില്‍
ചില്ലയിലാ കൂട് തെല്ലുമേ ഉലഞ്ഞിടാതെ
മറ്റൊരു കിളിപോലും പാര്‍ത്തിടാതെ
മരമിന്നുമേകനായവളെയും കാത്തു നിന്നു

ശിശിരം കൊഴിഞ്ഞു; പൊള്ളും വേനലും വന്നു
വസന്തം വരുമെന്നോതി; മഴ പെയ്തു തോര്‍ന്നു
കാലങ്ങള്‍ പിന്നെയും കൊഴിഞ്ഞു വീണു
എന്തേ, ഇണക്കിളി മാത്രമണഞ്ഞതില്ല !!

ജിത്തു
വെന്മേനാട്

Saturday, October 17, 2015

കുടുംബം

Image result for FAMILY


അച്ഛന്‍

ഇടറി വീഴേണ്ടി വന്നു
തനിച്ചു നിന്നതെങ്ങിനെയെന്നറിയാന്‍.
ആ കരങ്ങളുടെ ബലമറിയാന്‍ !

അമ്മ

അമ്മതന്‍ പൊരുളെന്ത്
അറിയില്ലയെന്നാല്‍,
അമ്മയാണെല്ലാം;
അറിയാമതു താന്‍ സത്യം !

കൂടെപ്പിറപ്പ്

തമ്മില്‍ തല്ലാനും
തല്ലിയവനെ തല്ലാനും
തനിച്ചല്ല ഞാനെന്നു ഉറക്കെ പറയാനും
എന്നും അവനുണ്ട് കൂടെ ............... തെമ്മാടി !!

ഭാര്യ

ഇലപൊഴിഞ്ഞ
വെറുമൊരു ശിഖരമാണ് ഞാന്‍
നീയെന്ന വാസന്തം അരികിലില്ലെങ്കില്‍ !!

മക്കള്‍

സമ്പാദ്യം

"നല്‍കുവാന്‍ അച്ഛനേറെയില്ലൊന്നും
നീ തന്നെയെന്‍ സ്വത്തതു നീയു,മറിയുക"

JITHU
VENMENAD

Sunday, October 11, 2015

ഓലക്കുടിൽ

Image result for ഓലപ്പുര

1
ഇറ്റി വീഴുന്നു
കരിയോലത്തുമ്പിൽ
നീർക്കണങ്ങൾ

2
ചോരുന്ന കൂര
കോടിയ പാത്രത്തിൽ
സംഗീത മഴ

3
ചിരവ, കലം
വാതിലുകളടയുന്നു
താഴുകളില്ലാതെ

4
പ്രഭാതമായി
ഓലക്കീറിലൂടെത്തി
നോക്കി സൂര്യന്‍

5
വിരുന്നുകാർ
അമ്മക്കിന്നുമന്തിയ്ക്ക്
വിശപ്പില്ലത്രേ!!

ജിത്തു
വെന്മേനാട് 

Monday, September 21, 2015

കനവേ !

Image result for wings

പറന്നുയരുക നീയെൻ സാമ്രാജ്യമാകെ
നീട്ടുക, നിറമുള്ള കാഴ്ചകൾ മിഴിയിൽ
ഓർക്കുക കനവേ, നിനക്കതിരുകളുണ്ട്
അതിരുകൾക്കപ്പുറം അവകാശികൾ കാണാം

ഒരുവേള മതിൽക്കെട്ടിനുമപ്പുറം കാണാം
ചില്ലിട്ട മേടയിൽ പിടയുന്ന നേരുകൾ
കയ്പ്പുനീരണിഞ്ഞ ചപല മോഹങ്ങൾ
നാമൊന്നിച്ചു കണ്ട പാഴ് കിനാവുകൾ

തളരരുത്, പാറുക ഉയരങ്ങളിലിനിയും
മരുപച്ച കണ്ടെന്നാൽ മടിയാതെ മൊഴിയുക
നിൻ ചിറകേറിയെനിക്കുയർന്നീടാൻ
സ്വപ്നങ്ങളെന്റെ സ്വന്തമാക്കീടാൻ

ഇരുൾ മൂടിയ വഴികളിൽ പൗർണമിയായി
ഇടറിയ പാതയിൽ കനലുകളായി
തരിക നീ ,നേരിന്റെയുറവകൾ നെഞ്ചിൽ
ഉശിരുള്ള ലഹരിപ്പൂക്കളീ കൈയ്യിൽ !

ജിത്തു
വെൻമേനാട്

Wednesday, August 26, 2015

മധുരം

Image result for lonely way

നടക്കാറുണ്ട് ഞാനുമാ വീഥിയില്‍
ഓടിക്കളിച്ച പാട വരമ്പുകളിൽ

നുണയാറുണ്ടെന്നുമെൻ നിനവുകൾ
പങ്കു നാം വെച്ച പൊതിച്ചോർ മധുരം

മാവിൻ ചില്ലമേൽ ഊയലാടുവാൻ
കൊതിയ്ക്കാറുണ്ട് യൗവ്വന ചിന്തകള്‍

പടിപ്പുരവാതിലിനപ്പുറം തോഴീ
കൈപ്പിടിച്ചിന്നും നാ,മിരിക്കാറുണ്ട്

ചിരിക്കാറുണ്ട്, കളി പറയാറുണ്ട്
കാവിലെ ഞാവൽ പറിക്കാറുണ്ട്

വേനലില്‍ വാടാത്തയകതാരും
പ്രളയത്തിൽ തളരാത്ത പൂക്കളും

പൊടിതട്ടി മുറിവുണക്കും തന്ത്രവും
മറന്നു ഞാനിതായിവിടെയലയുന്നു.

മൂകമായ് പിന്നെയും തേങ്ങുന്നു
ആർത്തു രസിച്ച ബാല്യകേളിയിൽ

കുട ചൂടിയിന്നും ഓർമ്മകളിൽ
നനഞ്ഞു രസിച്ച മഴകളിൽ......!!!

ജിത്തു
വെന്മേനാട്

Wednesday, July 22, 2015

ഉത്സവം



വെൺചാമരമാലവട്ടം
പലവർണ്ണ പട്ടുകുട
നിരനിരയായഴകോടെ
കരിവീരർ നിൽക്കുന്നു

വഴി നീളെ  വാണിഭങ്ങൾ
ഹൽവ പൊരി മുട്ടായി
ചുവപ്പിച്ച ചുണ്ടുമായി
ബാല്യമോടി കളിയ്ക്കുന്നു

കൺമഷി കുപ്പിവള
ചേലോടെ തരുണികൾ
കളിയോതി കൗമാര
കുതുകികൾ തൊട്ടരികെ

നീലക്കാളി കരിങ്കാളി
പലനിലക്കാവടികൾ
കുതിര കാള തെയ്യങ്ങൾ
മിഴികളില്‍ വിരുന്നായി

പഞ്ചവാദ്യം  നാഗസ്വരം
രാഗങ്ങള്‍  തകർക്കുന്നു
കേട്ടാമോദം ആലിലകൾ
മനമൊന്നായാടുന്നു

നൃത്തച്ചുവടുമായ് ഭഗവതി
ഉറഞ്ഞിതാ തുള്ളുന്നു
കൊഴുക്കുന്നു പഞ്ചാരി
ആരവങ്ങളുന്നതിയായ്

അങ്ങു ദൂരെ കേൾക്കുന്നു
ചെണ്ട തകിൽ മേളങ്ങൾ
ഇങ്ങക്കരെയെന്നകതാരിലും
കമ്പക്കെട്ടുത്സവ താളങ്ങൾ

ജിത്തു
വെന്മേനാട്

Saturday, July 18, 2015

പിണക്കം



ഒരു  മുത്തം  തന്നാല്‍  തീരുമോ പിണക്കം
എന്തിനാണിണക്കിളി നിനക്കിത്രയും കോപം

കവിത  വിരിഞ്ഞ  കൺകളിൽ തോഴി
യെന്തിത്ര വേനല്‍  കനലാട്ടം

പൗർണമി വദനത്തിലിന്നമാവാസി
കവിളിണകളിൽ കാർമുകിൽ വിളയാട്ടം

കളി പറഞ്ഞെന്നോട് കഥ പറഞ്ഞ
തേനിതൾ ചുണ്ടില്‍ കയ്ക്കുമൊരു മൗനം

മഴവില്ലു  നിറമോലും സ്വപ്‌നങ്ങള്‍
മധുരിത മനോഹര നുണക്കുഴികൾ

ഇനിയും  നിനക്കായ്‌  ഞാന്‍  തരില്ലേ
ഇണങ്ങുമോയിണക്കിളി ഞാന്‍  പാവമല്ലേ

വാക്കുകള്‍  പാഴ് വാക്കുകൾ മാത്രമെന്നോ
കിനാവുകള്‍  ആഴിയില്‍ മുങ്ങിയെന്നോ

മധുവിധുവിനിയും മനസ്സില്‍  ബാക്കിയല്ലേ
ഒരുനാളെല്ലാമുപഹാരമായ് നൽകുകില്ലേ

വരിതൻ സുഗന്ധമത്,  നീ തന്നെയല്ലേ
നെഞ്ചിലെ  താളവുമെൻ ദേവിയല്ലേ.

ഒരു  മുത്തം  നൽകാം ഞാന്‍  ഓമലാളെ
പിണങ്ങാതെ സഖി, യൊന്നരികിൽ വരൂ...

ജിത്തു
വെന്മേനാട്

Tuesday, July 14, 2015

കാനന വല്ലരി

Image result for കാട്ടു ചെടി

ആരുമാരുമീ വഴി വന്നതില്ലേ
കണ്ടതില്ലേ മനം തന്നതില്ലേ
വിടര്‍ന്ന മലരിതള്‍ ചൂടിയില്ലേ
മലരിന്‍ മധുവിന്നും നുകര്‍ന്നതില്ലേ

കൊതിതീരെ ശലഭങ്ങള്‍ മുത്തിയില്ലേ
കനവിലെ പ്രണയം ചൊല്ലിയില്ലേ
തേൻ നുകര്‍ന്നാരും പാടിയില്ലേ
ഒരു രേണു പോലും തൊട്ടതില്ലേ

ഇഷ്ടങ്ങള്‍ നീയും കൊതിച്ചുവെന്നോ
ഇതളുകളവനിയില്‍ പൊഴിഞ്ഞുവെന്നോ
വാടിയതെന്തിനു കാനന വല്ലരി  
നിറഞ്ഞു ,നീ നിന്നാടിയ വനിയില്‍

ആഴിയില്‍ മുങ്ങിയ ദിനകരന്‍ പോലും
രാവ് കഴിഞ്ഞിങ്ങു വന്നതോര്‍പ്പൂ
വഴിയില്‍ ഇരുളില്‍ കാല്‍ വഴുതിയാലും
വഴി മറക്കാതെ ചിരിച്ചതോര്‍പ്പൂ

കുളിരുള്ളൊരു തെന്നല്‍  വരവുണ്ട്
കിഴക്കന്‍ വാനിലൊരു മഴമുകിലുണ്ട്
തളരാതെ സൂനമേ, പുഞ്ചിരി തൂവൂ
നിനക്കായൊരു വാസന്തം അരികിലുണ്ട് ..

ജിത്തു
വെന്മേനാട്

Sunday, July 12, 2015

ഭീഷ്മര്‍

Image result for bheeshma

പാര്‍ത്ഥന്‍ നയിക്കും
തേരില്‍ ദുര്‍ഗയായംബ,
അംബയെ കണ്ടമ്പരന്ന
ഭീഷ്മരായിന്നു ഞാന്‍.

ഓര്‍മ്മകള്‍ ചിതറും അലകളായ്
"കടമകള്‍ കടമ്പകളായന്നു
പ്രണയമെന്നുള്ളില്‍ പണയമായ്‌ ...."

കത്തും വാക്കാല്‍
അവള്‍ തീര്‍ത്തോരസ്ത്രവും
മൂകനായ്‌.
നിരായുധനായീ ഗംഗാ‍പുത്രനും .

നിന്നെ മറതീര്‍ത്തു
ഒളിയമ്പുതിര്‍ത്തു
വില്ലാളിവീരനന്നു ശിഖണ്ഡിയായ്

പണ്ടോര്‍ക്കാതെ ചെയ്തൊരാ തെറ്റിന്‍
പാപഭാരമേറ്റിന്നു പിടഞ്ഞു വീഴ്കെ,
നൊന്തതില്ലത്രമേല്‍
ശരമുനകളെങ്കിലുമെന്‍ -ദേവി,
നിന്‍ കണ്‍കളില്‍ തുളുമ്പും ഭാവ-
മെന്നില്‍ തീരാഭാരമായ്....!!!

ജിത്തു
വെന്മേനാട്

Thursday, July 9, 2015

ചില നുറുങ്ങുകള്‍

നിയമം

"മണിച്ചിത്രത്താഴിട്ടു പൂട്ടിയത്
 മണി ഉണ്ടേല്‍ തുറക്കുന്നത് ..

മതം

"എല്ലാം നല്ലത്
 പുസ്തകം തിന്നുന്നവര്‍ ഒഴികെ ..."


മതേതരത്വം

"ദൂരം ഒന്ന് എങ്കിലും
 ഒരിടത്തേയ്ക്ക് മാത്രം
 തുറയ്ക്കുന്ന നടപ്പാത"


സദാചാരം

"നാണം ഉള്ളവന് ധരിക്കാം
 ഇല്ലാത്തവനു വേണ്ടെന്നു വെയ്ക്കാം .. "
 ( അടിവസ്ത്രം )

രാഷ്ട്രീയം

" വെള്ളത്തുണിയില്‍
 പൊതിഞ്ഞു വെച്ച ജീര്‍ണ്ണത "
 ( ശവം !! ) 

Friday, July 3, 2015

വൃത്തം + ചതുരം

Image result for തവള

വൃത്തം

തെളിനീര്‍
പകരുവാന്‍
അഗ്നിമൂലയില്‍
കുടിയിരുത്തിയിട്ടുണ്ട്
രാകി മിനുക്കിയ ചെങ്കലുകള്‍
വട്ടത്തില്‍ പാകിയടുക്കിയ
ആഴമേറെയുള്ളോരു കിണര്‍ .....!!

ചതുരം

മറ്റൊരു മൂലയില്‍
നാലു കോണിലും
മൂര്‍ച്ചയുമായി
നീന്തിതുടിയ്ക്കുവാന്‍
നീലിമയുടെ സൗന്ദര്യവുമായി
വറ്റി വരണ്ട വെയിലില്‍
കിണറില്‍ ഉറവ പകരാന്‍
താമ്രപര്‍ണ്ണി ...

ഞാന്‍ കൂപമണ്ഡൂകം
നീ ഹംസം

ജിത്തു
വെന്മേനാട് 

Friday, June 26, 2015

മഴ പെയ്തു തോര്‍ന്ന നേരം ..!!




മഴപെയ്തു തോര്‍ന്ന നേരം
മതി മറന്നൊരു പുഴയൊഴുകി
മനം നിറഞ്ഞൊരു പൂമരം
മലരിതളില്‍ ഒരു മഴ കരുതി

ഇലചാര്‍ത്തില്‍ നിന്നുമൊരു
ഇരുവാലന്‍ കിളി പാടി
ഇടമുറിയാതൊരു തെന്നല്‍
ഇളംകുളിരിന്‍ കഥ ചൊല്ലി

അടരാതൊരു നീര്‍ത്തുള്ളി
അകതാരില്‍ നനവായി
അലതീര്‍ത്തതീ മനതാരില്‍
അറിയാതൊരു കനലായി

കാത്തൊരു തുടം കണ്ണീര്‍
കൈക്കുമ്പിളിലൊരു ചേമ്പില
കാതലില്‍ കനിയാതെ നീര്‍-
ക്കണമത,ടര്‍ന്നു പോയ്‌

മാക്കാച്ചി തവളകള്‍ വയല്‍
വരമ്പില്‍ കലഹമായി
മാരി തീര്‍ത്ത വിരല്‍പ്പാടില്‍
മണ്‍മനം പുളകിതമായ്‌

നനഞ്ഞ തൂവല്‍ ചിറകുകോതി
നടനമാടി മേഘരാവി
നളിന-മീ കുളക്കടവില്‍
നയനാനന്ദ വിരുന്നൊരുക്കി

മഴപെയ്തു തോര്‍ന്ന നേരം
മിഹിരനെത്തി മുത്തമേകി
മുകില്‍ കവിള്‍ തുടുത്ത നേരം
മാരിവ്വില്‍ അരങ്ങു ചാര്‍ത്തി

പുത്തനാം പുടവയണിഞ്ഞു
പൂവ് കോര്‍ത്തു മാല തീര്‍ത്തു
പുതുപുലരിയില്‍ വാസന്തം
പടി വാതിലില്‍ വന്നു നിന്നു.

ജിത്തു
വെന്മേനാട്

Friday, June 19, 2015

പൂവന്‍ കോഴിയുടെ പരിഭവം (അഥവാ പുരുഷ പീഡനം ... !!)


Image result for sad cock

കാലന്‍ കോഴി കാലത്ത് കൂവുമ്പോള്‍
കണ്ണും തിരുമി തൂമ്പയെടുക്കണം
പൊരി വെയില്‍ കൊള്ളണം പറമ്പിലുറങ്ങണം
നാടായ നാടെല്ലാം നടുവൊടിക്കണം

മഞ്ഞെല്ലാം കൊണ്ടാലും മാനം പോയാലും
ആരാന്‍റെ വായിലെ ചീത്തയും കേട്ടാലും
കൊത്തി പെറുക്കിയരവയര്‍ നിറയ്ക്കുവാന്‍
അന്നം തിരയണം തളരാതെ നില്‍ക്കണം

കുടിലിലെ പെണ്ണിന് പൊന്നുരുക്കണം
ക്ടാവ് കരയുമ്പോള്‍ സ്വപ്‌നങ്ങള്‍ നല്‍കണം
കുശിനിയില്‍ കലത്തിലെന്‍ കനവുകള്‍ വേവണം
കനലെരിയുമ്പോള്‍ കരിയാതെ നോക്കണം

ചിരിച്ചു മയക്കുന്ന ഇരുകാലി മൃഗങ്ങളും
റാകി പറക്കുന്ന ചെമ്പരുന്തും
ചുറ്റി പറക്കവേയുറങ്ങാതെ നില്‍ക്കുവാന്‍
ചങ്കൂറ്റമുള്ളവന്‍ തന്നെ വേണം .

വടക്കേലെ നാണി കുണുങ്ങി നടക്കുമ്പോള്‍
വായ തുറന്നൊന്നും മിണ്ടാതെ നോക്കണം
ഓര്‍ക്കണം ആണിന്റെ കണ്ണത്രെ പ്രശ്നം
ഒരുങ്ങിയിറങ്ങിയവള്‍ക്കില്ലത്രയും  നാണം

ഇന്നലെ ചൊന്നവളെന്‍റെ പിടക്കോഴി
മുട്ടയിടില്ല പോല്‍ കട്ടായം
അങ്കവാലുള്ളതും തലപ്പാവ് വെച്ചതും
ആണായി പിറന്നതും കുറ്റമാണോ

ചെന്നായക്കൂട്ടങ്ങള്‍  ചെയ്യുന്ന തെറ്റിനു
ആണായി പിറന്നവനാണോ പഴി.
കൂട്ടത്തില്‍ പോലും നിറം മാറുമോന്തുകള്‍
പുരുഷന്‍റെ പീഡകള്‍ ആരു ചൊല്ലാന്‍..!!!

ജിത്തു
വെന്മേനാട് .. :D

Thursday, June 18, 2015

റെയില്‍ പാളം

Image result for Rail

ദാ, കിടക്കുന്നു ഒരുത്തി
റെയില്‍ പാളത്തില്‍

പുരോഗമനത്തിന്റെ
ചുണ്ടുകള്‍
അടിവയറ്റില്‍
വേരുകള്‍ വിതച്ചിരുന്നുവത്രേ.......

ആളൊഴിഞ്ഞ മൂലയില്‍
ചുംബനം കൈമാറുന്ന
അവളെ ഞാന്‍ കണ്ടിരുന്നു

അവനവിടെ ഇല്ലല്ലോ ..!!
പല പൂവുകളില്‍
തേന്‍ നുകരുന്ന അവനേയും
കൂടെ കണ്ടിരുന്നതാണ്

ചുമടിറക്കി വിയര്‍പ്പുണക്കി
വരുന്ന അവളുടെ
അച്ഛനെ
അറിയാമായിരുന്നു
ഒഴിഞ്ഞ വയര്‍ മുറുക്കി കെട്ടി
നിന്നെ ഊട്ടിയ അമ്മയെയും.

ഉറക്കെ വിളിക്കാന്‍
പുതുമകള്‍ അറിയാത്ത
നാവുകള്‍ അന്ന് തരിച്ചിരുന്നു
പ്രതിഷേധിക്കാന്‍ കൈകളും
വിലങ്ങിട്ടിരുന്നു ലോകം .!!!

കണ്ണുകളടയ്ക്കാം
സദാചാര വാദി
എന്ന അശ്ലീല പദവിയേറ്റു
വാങ്ങാന്‍ വയ്യ. .

വയ്യ തിരിഞ്ഞു നടന്നു .......
അപ്പോഴും കാതുകളില്‍
പണ്ടെന്നോ കേട്ടു മറന്ന
ചില ശീലുകള്‍ അലയടിച്ചുയരുന്നുണ്ടായിരുന്നു ....

"ഭാരതം നമ്മുടെ രാജ്യമാണ് .......നാം ഓരോരുത്തരും സഹോദരീസഹോദരന്മാരാണ്"

ജിത്തു
വെന്മേനാട് 

Monday, June 15, 2015

അറിയുന്നുണ്ടോ




മറന്നു നീ വെച്ച
കൊലുസിന്റെ താളമിന്നുമെന്‍
ഹൃദയം പകര്‍ന്നാടുന്നത് ...
നീ അറിയുന്നുണ്ടോ

അകലും തോറും
കണ്ഠത്തില്‍ കുരുങ്ങിയ
തങ്കനൂല്‍ മുറുകുന്നതും
എന്‍ ശ്വാസം നിലക്കുന്നതും ....
നീ കാണാറുണ്ടോ

നെറ്റിയില്‍ തൊട്ട
കുങ്കുമ ചുവപ്പമിന്നുമെന്‍
മിഴിയിണകളില്‍ പടരുന്നതും
പീലികള്‍ നനയുന്നതും ...
നിന്നെ ചിരിപ്പിക്കാറുണ്ടോ ...!!

പൊടിക്കാറ്റില്‍ ആ
കണ്ണുകള്‍ പിണങ്ങുമ്പോള്‍
എന്‍ തൂലികയില്‍
അക്ഷരങ്ങള്‍ നനയുന്നതും
കവിതകള്‍ വിതുമ്പുന്നതും സഖീ,
നീ അറിയാറുണ്ടോ ..!!

ജിത്തു
വെന്മേനാട്

നഷ്ടപ്രണയങ്ങള്‍


( ചില കാഴ്ചകള്‍ )



1.
അമ്പലപ്പറമ്പിലെ ആരവങ്ങള്‍ക്കിടയില്‍
കാണാതെ പോയ മൗനമായിരുന്നില്ലേ
കത്തിച്ചുവെച്ച ദീപ സ്തംഭങ്ങള്‍ക്കിടയില്‍
അണഞ്ഞു പോയ കരിന്തിരി ആയിരുന്നില്ലേ
നിറഞ്ഞു കത്തിയ വാനിലെ വര്‍ണ്ണങ്ങള്‍
നീയാസ്വദിയ്ക്കുമ്പോള്‍ കൊളുത്താന്‍ മറന്ന
വെറുമൊരു സ്വപ്നമായിരുന്നില്ലേ ഞാന്‍ ........!!!

***********************************************

2.
പുടവ കൊടുക്കേണ്ട
കൈകളാല്‍
കൊഴിഞ്ഞ പൂക്കള്‍
കൊരുത്തൊരു
സുവര്‍ണ മാല്യം ഉപഹാരം കൊടുത്ത നാള്‍
കണ്‍കോണില്‍ നിറഞ്ഞതാണ് ........,
ചോദിക്കാതെ മറന്നു വെച്ച കനവിന്‍
മുനയുള്ള മറുപടി.

ഉതിര്‍ന്ന കണ്ണുകളില്‍
കണ്ടതാണ്
വാടി കൊഴിഞ്ഞ മുല്ല പൂവിന്‍ മൗനം ...

ഞാന്‍ അശക്തനായിരുന്നു ..........!!!!!!!!!

*****************************************************

3.
തൊട്ടാവാടി

മുള്ളുണ്ട് , കുത്തി നോവാതെ നോക്കണേ ...
അവളുടെ ഇലകള്‍ വാടാതെ കാക്കണേ ...!!

( ഒരു തെക്കന്‍ കാറ്റിനോട് .)

*************************************************

4.

പറന്നകലും മുന്‍പ്
ഒന്നായ്‌ നാം
കൊത്തി പെറുക്കിയ
നിമിഷങ്ങള്‍
ഇവിടെ
മറവിയുടെ
ചപ്പു കൂനയില്‍
ഉപേക്ഷിച്ചു പോകാം ..........

ഇനിയൊരിക്കല്‍
നാം കണ്ടു
മുട്ടുകയാണ് എങ്കില്‍
അതിവിടെ
ഈ ഓര്‍മ്മകളുടെ
ശവപ്പറമ്പില്‍
വെച്ചാകട്ടെ..!!!!

ജിത്തു
വെന്മേനാട്

Saturday, June 13, 2015

വസുധൈവ കുടുംബകം



കരയാതെയമ്മേ, കലഹങ്ങൾ കാൺകെ; അറിയാം
നിൻ കനവുകളെത്രയോ പൊലിഞ്ഞു പോയ്.
പലനിറം പലതരം ഈ മക്കളെന്നാകിലും
മനമാകെയൊരു മണ,മതീ മണ്ണിന്റെ ഗന്ധം.

നൽകി നീ വിഭവങ്ങളേവർക്കുമൊരു പോലെ
കണ്ടു നീ ഞങ്ങളിലൊരു പോലെ നിനവുകൾ
നിറമുള്ള കാഴ്ചയും നേരായ വഴികളും ‍
പകുക്കാതെ വാത്സല്യം കണിയായൊരുക്കി .

അതിഥിയായ്‌ വന്നവര്‍ അതിരുകള്‍ മാന്തി
മസൃണ സ്മേരത്തില്‍  നഞ്ച് കലര്‍ത്തി
മലരണി കുന്നുമീ കാട്ടു പുഞ്ചോലയും കാടുമീ
നാടു,മമ്മേ നിന്‍ മകുടവും, മരാളര്‍ പകുത്തു

തോറ്റു പോയമ്മേ, യമ്മയുടെ മക്കള്‍
മനസ്സ് പകുത്തപ്പോള്‍ മണ്ണു പകുത്തപ്പോള്‍
തങ്ങളില്‍ തങ്ങളില്‍ വലുതെന്നു ചൊല്ലി
അകതാരില്‍ മതം, മദം പൊട്ടിയപ്പോള്‍

നാടായ നാടെല്ലാം  ഒരു പശ്ചിമകാറ്റ് -
'ദരിദ്രനാരായണരെന്നു കുശുമ്പ് ചൊല്ലി
വിരുന്നൊരുക്കി വറ്റിയ അരവയര്‍ -മുറുക്കി,യീ
മക്കടെ കൈപിടിച്ച,മ്മ നിവര്‍ന്നു നിന്നു

ഓര്‍ക്കുന്നുവിന്നും ചൊല്ലി പഠിപ്പിച്ച പാഠങ്ങള്‍
നീട്ടിയ പാതക,ളുള്‍ക്കാഴ്ചകള്‍ സ്വപ്നങ്ങള്‍
കണ്ണുനീര്‍ത്തുള്ളി നിന്‍  കണ്‍കളില്‍ പടരുവാന്‍
ചിലതുണ്ട് കീടങ്ങള്‍ അറിയുന്നുവെങ്കിലും

പലവഴി ഞങ്ങള്‍  പിരിഞ്ഞുവെന്നാകിലും
നിറമേറെ രുധിരത്തില്‍ കലര്‍ന്നുവിന്നെങ്കിലും
കരയാതെയമ്മേ, കലഹങ്ങൾ കാൺകെ
മനമാകെയൊരു മണ,മതീ മണ്ണിന്റെ ഗന്ധം.

ജിത്തു
വെന്മേനാട്

Friday, May 29, 2015

കര്‍ണ്ണന്‍

Image result for karnan animation













പുച്ഛമാണര്‍ജുനാ ഉയിര്‍ പിടയുന്ന മാത്രയും
വീര പാര്‍ത്ഥ, മറുശരം പോല്‍
പുഞ്ചിരിക്കുന്നു ഞാന്‍ , ചരിത്രം തിരുത്തുവാന്‍ ..!!!

ദേവരാജന്‍, പുത്രനായ്‌ ഭിക്ഷാംദേഹിയായതും
കവചകുണ്ഡലമിരന്നതും അറിഞ്ഞിട്ടും
എന്‍ ജീവനായ്‌,നിനക്കുപഹാരം തന്നതും
അറിയുന്ന മാത്രയില്‍ തളരല്ലേ ഫല്‍ഗുനാ

വിദ്യയിരന്നനാള്‍ ഗുരുകുലം തന്നിലും
വിദ്യയറിഞ്ഞനാള്‍ കൗരവസഭയിലും
സ്വയംവരപന്തലില്‍ പ്രണയം തന്നെയും
പകരം തിരഞ്ഞതെന്‍ ചാതുര്‍വര്‍ണ്ണ്യം

തട്ടിയെടുത്തുവെന്‍ സിംഹാസനങ്ങള്‍
പൊട്ടിചിരിച്ചു നീയെന്നെയും നോക്കി
കണ്ടുവോ നീ,യന്നെന്‍ വാടിയ വദനം
പതിഞ്ഞുവോ കാതിലമ്മതന്‍ തേങ്ങല്‍

ഉതിരുന്നു രുധിരം വരിക നീയരികില്‍
ഒരേ നിറം ഒരു ഗുണം നാമിരുവര്‍ക്കുമതറിക
പതറല്ലെയനുജാ,യമ്മതന്‍ കണ്ണീരു കാണ്‍കെ
പടപൊരുതി നേടിയതെല്ലാം മിഥ്യയെന്നറികെ

നാളെയീയുലകം ഇതിഹാസം തിരുത്തും
ചതിച്ചു നേടിയ വീരാളിപട്ടെനിക്കു നല്‍കും
വീരനാം സൂര്യ പുത്രനെന്നെ  വാഴ്ത്തും
അത് കേട്ടീ രാധേയന്‍ പൊട്ടിചിരിയ്ക്കും..!!!

ജിത്തു
വെന്മേനാട്