Friday, November 28, 2014

മറവി



ഇന്നലെ കൂടി ഞാനോർത്തവയാണവ-
യിന്നെല്ലാമിതെങ്ങു പോയ് മറഞ്ഞിരിപ്പൂ.
നാവിന്‍ തുഞ്ചത്ത് തന്നെയുണ്ടെന്നാലോ
വഴുതിയൊഴിഞ്ഞെങ്ങോ ഒളിച്ചു നിൽപ്പൂ...

മുന്‍പിലുണ്ടെന്നാൽ കാണുവാനില്ലൊന്നും
കൺകെട്ടോ മായയോ, യിതിനെന്തു ചൊല്ലും.
ദാഹിച്ചു മോഹിച്ചു തിരയുമ്പോളൊക്കെയും
പിടിയി,ലൊതുങ്ങാതെ കണ്ണാരം കളിച്ചിടുന്നു.

പണ്ട് കൊതിച്ചവ മറവിയിലൊളിച്ചവ
ഹൃദയം പിഴിഞ്ഞിട്ടും അകലത്തു നിന്നവ
കുത്തുന്ന നോവുകള്‍ പൊള്ളും കനലുകള്‍
അസമയ,ത്തൊന്നാകെ മുന്നില്‍ നിരന്നു നിൽപ്പൂ.

വിളിക്കാത്ത നേരത്തെ,രിയുന്നയോർമ്മകൾ
കാണുവാനാകാതെ കീറിയ ചിത്രങ്ങൾ
കൺമുൻപിലൊന്നൊന്നായ് നീട്ടുന്ന മനസ്സേ,
നീയിതുമാത്ര,മേതാഴിയിൽ കുഴിച്ചു മൂടി. ..!

ജിത്തു
വെന്മേനാട്

Monday, November 10, 2014

പുഷ്പകം












പാറി വരും നേരം നിന,ക്കേകുവാന്‍
നറും തേനുമായ്‌ ഞാന്‍ കാത്തു നിന്നു
ഒരു മാത്രയെങ്കിലും മിഴികളില്‍
വാസന്തം തീര്‍ക്കുവാന്‍ ഒരുങ്ങി നിന്നു

രാവുകള്‍ പകലുകളീ  വഴിയോരം
വിഷാനനമിഴയും മണല്‍ക്കാട്ടില്‍
എത്ര നാഴികകള്‍ കൊതിച്ചു ഞാനി-
രുന്നിട്ടും അരികിലണയാഞ്ഞതെന്തേ

പ്രണയ സുഗന്ധം പേറി,യേകയായ്‌
നിന്നെയുമോര്‍ത്തിവള്‍ നിന്നു
മഴവ്വില്‍ പൂവിതള്‍ ചൂടി ചുണ്ടില്‍, മധുര
കനവുമായ്‌ തോഴിയിരുന്നു  ..!!

ദൂതുമായ്‌പത്രം പ്രിയാ,നിനക്കേകുവാന്‍
മാരുതനോടും, ഞാന്‍ ചൊല്ലി
നാടായ നാടെല്ലാം നുണകള്‍ പറഞ്ഞ
വനിതു മാത്രം ചൊല്ലാന്‍ മറന്നോ,

നാളുകള്‍ നീങ്ങുന്നു തളരുന്നു ഞാനും
വാടുന്നു,ജരവീണിതള്‍ പൊഴിയുന്നൂ
വര്‍ണ്ണചിറകുകള്‍ വീശി, ശലഭമാ,യീ
വഴിയൊന്നു വരിക,ഒരു മുത്തം തരിക

അവസാനമെന്‍ സുന്ദരമേനി,യീ
അവനിയില്‍ പതിയ്ക്കും മുന്‍പേ
അനുരാഗമേ, നിന്നധരങ്ങളാലെ
അന്തരാത്മാവിന്‍ തേന്‍ നീ,നുകരുക ..!!

ജിത്തു
വെന്മേനാട്