Monday, June 30, 2014

പമ്പരം





ആരോ കറക്കി വിട്ട പമ്പരം
സൂചി മുനതുമ്പിലെ അഭ്യാസം
നീട്ടിയാരോയെറിഞ്ഞ നിമിഷം
എവിടെയോ നാമ്പിട്ട ജീവിതം

കല്ലില്‍ തടഞ്ഞു വീഴും വരെ
ഒടുവില്‍ പിടഞ്ഞു തീരും വരെ
കറങ്ങി കറങ്ങിയീ പെരുവഴിയി
ലാടിയാടി പൊലിയും നാടകം


ജിത്തു
വെന്മേനാട്

Thursday, May 8, 2014

മഴ



വേനല്‍ മഴ 

വരണ്ടു കീറിയ ഭൂമിയില്‍ 
പ്രതീക്ഷതന്‍ സ്വാന്തനമായ്‌ 
വേനല്‍ മഴ ...

മിഥുന മഴ 

നീര് വറ്റിയ പുഴയില്‍ 
ഉണങ്ങി മെലിഞ്ഞ തരുവില്‍ 
പടര്‍ന്നു കയറുന്ന പ്രണയമഴ 

വര്‍ഷം 

കലിതുള്ളിയവള്‍ 
സംഹാര രുദ്രയായ്‌ 
കുറുമ്പ് കാട്ടും കാലം ...

ചാറ്റല്‍ മഴ 

നാണം കുണുങ്ങിയരികില്‍ 
വന്നാടിയാടി-യോടി 
മറയുന്നു ചാറ്റല്‍ മഴ 

രാത്രി മഴ 

പ്രണയ തീമഴ നെഞ്ചില്‍ തൂവി 
ചാരെ ചിരിയ്ക്കുന്നു രാമഴ 

തുലാമഴ 

ആരവമോടെ വിരുന്നു വന്നു 
തകര്‍ത്താടി പാടുന്നു 
തുലാവര്‍ഷം .....

ജിത്തു
വെന്മേനാട് 

Saturday, May 3, 2014

നിഴല്‍




ഞാന്‍,നിന്നോപ്പം വളര്‍ന്നവന്‍.
പാദങ്ങളില്‍ പുണ്യം തിരഞ്ഞവന്‍
കല്ലിലും മുള്ളിലും കാട്ടുവഴിയിലും
കൈ നീട്ടി കൂട്ടു നിന്ന സൗഹൃദം

കാലടികളില്‍ ഞെരിഞ്ഞമര്‍ന്നവന്‍
ചതുരംഗകളരിയില്‍ ഇടറി നീ,വീഴവേ,
ഓര്‍മ്മകളില്‍ കാല്പാടുകള്‍ തിരയവേ
നിഴലായ്‌, നേര്‍വഴി നീട്ടി വന്നവന്‍

ഇരുളില്‍,ഭയന്ന നാള്‍ -പതറി,
യറിയാതെ നീ തളര്‍ന്ന നാള്‍
സാന്ത്വനമായ്‌ പുണര്‍ന്നവന്‍
പുലരി വരുവോളം കൂടെ നിന്നവന്‍

ഒരുനാള്‍ നീ വളര്‍ന്ന നാള്‍
പുറകിലൊരു പെരുവഴിയില്‍
മറവിയുടെ ശവപ്പറമ്പുകളില്‍
വലിച്ചെറിഞ്ഞ  ഇന്നലെകള്‍

 _ജിത്തു_
വെന്മേനാട്

Saturday, April 26, 2014

വീണ്ടും ചില പരീക്ഷണങ്ങള്‍

കവിത 

ചിതറിയ ചിന്തകള്‍ 
വലിച്ചെറിഞ്ഞ 
അക്ഷരക്കൂട്ടങ്ങള്‍ .....

അക്ഷരം 

ദാഹിച്ചു വലഞ്ഞ 
താളുകളില്‍ തെളിനീര്‍ ...

താള്‍ 

ഇന്നലെകള്‍ കോര്‍ത്തു 
ഇന്നുകള്‍ 
നാളെയ്ക്ക് കാത്തു വെച്ച 
മുത്തുമാലകള്‍ ...

ചിന്തകള്‍ .

പുകയുന്ന നെഞ്ചകം 
വിറയാര്‍ന്ന വിരലുകള്‍ 
പുണരുന്ന നാരായം

Friday, April 18, 2014

ഇനിയെന്തെഴുതാന്‍



കാമക്കലി വെട്ടി നുറുക്കിയ
നിന്‍ നിറകണ്ണുകള്‍ നോക്കി,
ചിതറിയ കരിവളകള്‍ നോക്കി
പൊന്മകളെ, യിനിയെന്തെഴുതാന്‍ ..!!

രതിസുഖമാര്‍ന്നു മദിക്കും പൂതന
രൂപം കണ്ടു ഭയന്നൊരു തൂലിക
ഇനിയൊരു പെണ്ണിനെ നോക്കി
തായ്‌മനമതുമെങ്ങിനെ കുറിക്കുവാന്‍ ..!!

കാമപേയിളകിയ കാലികള്‍ രക്തം
കുടിയ്ക്കും  പ്രണയമെന്നോതിയലറു,മതു
കണ്ടു ഭയന്നു, പ്രണയം പാടി രസിചൊ
രെന്‍ കവിതകള്‍, ഇനിയെന്തു പാടാന്‍ ...!!

കുരുതി കൊടുത്തു  പെറ്റവയറുകള്‍
കൊത്തി  നുറുക്കി വിശുദ്ധ"പ്രേമം"
കേട്ടു നടുങ്ങി കാടും നാടും,പടരാന്‍
കൊതിച്ച വരികളിനിയെന്തു വരക്കാന്‍ ....!!

ജിത്തു

Thursday, March 20, 2014

എനിയ്ക്ക് വേണം ..............!!!



കല്ലറകള്‍ ചവുട്ടി താണ്ഡവമാടുവാന്‍
അധികാരത്തളങ്ങളില്‍ ചെങ്കോലെന്തുവാന്‍
പല്ലക്കില്ലേറി പാമരനായ്‌ ചമയുവാന്‍
വേണം മുഖമൂടി, തിരയുന്നു ചുറ്റുമീ ഞാനും

അറപ്പ് തീര്‍ന്നൊരു കൊടുവാള്‍ വേണം
ഉതിര്‍ന്ന ചോരക്കറയതില്‍ വേണം ...
രുധിരമൂറ്റിയലറുന്ന ദംഷ്ട്രകള്‍ വേണം
കൊതി തീരാത്ത കൈകള്‍ വേണം...

പിച്ച ചട്ടിയേന്തി,യിരക്കുവാന്‍ മാനം-
കെട്ട മനസ്സ് വേണം, കോരന്റെ
കുമ്പിളിലും കാലണ തപ്പിയിളിയ്ക്കുവാന്‍
വെളുവെളെ തിളങ്ങുന്ന പുഞ്ചിരി വേണം ..

തിരുത്തുവാന്‍ നാറുന്ന നാക്ക് വേണം
മടക്കുവാന്‍ വളയുന്ന നട്ടെല്ല് വേണം ...
കണ്ടതെല്ലാം കാണാതെ പോകുവാന്‍
കാഴ്ച മങ്ങിയോരകക്കണ്ണ്‍ വേണം

ആവണം എനിക്കൊരു രാഷ്ട്രീയതൊഴിലാളി
വേണം മുഖപടം - യെന്നിലെയെന്നെ മറയ്ക്കുവാന്‍

ജിത്തു
വെന്മേനാട്   .

Friday, February 21, 2014

പുസ്തകം



കെട്ടുപിണഞ്ഞ അക്ഷരങ്ങളില്‍
ഒളിപ്പിച്ചു വെച്ച നിഗൂഡതകള്‍ തേടി
മഷി പടര്‍ന്ന താളുകളില്‍ അലയുകയായിരുന്നു ഞാന്‍ ..!!

ഒരു മെഴുകുത്തിരി വെട്ടത്തില്‍
താളുകള്‍ മറിയും തോറും
അറിയും തോറും
എത്തി പിടിയ്ക്കാനാകാതെ
വരികള്‍ക്കിടയില്‍  നീ ഒളിച്ചിരുന്നു  ....!

ഒടുവില്‍ ,
വായിച്ചു തീരും മുന്‍പേ
ആരോ കട്ടെടുത്ത കഥയില്‍
ഇനിയും പൂരിപ്പിയ്ക്കാന്‍ ആകാത്ത സമസ്യകള്‍ മാത്രം ബാക്കി വെച്ചു
ആ പുസ്തകവും ചിതലരിച്ചു ....!!

ജിത്തു 
വെന്മേനാട്

Sunday, February 9, 2014

ഓര്‍മ്മകള്‍



പലകുറിയോര്‍മ്മകള്‍ വിരുന്നു വന്നു
അരികിലായ്‌ എന്തിനോ കാത്തുനിന്നു
അരുതെന്ന് ചൊല്ലി വിലക്കുവാനാ,കാതെ
വിറയാര്‍ന്നു വിരലുകള്‍ വിതുമ്പി നിന്നു

പോയ്മുഖമണിഞ്ഞിട്ടും പടച്ചട്ടയണിഞ്ഞിട്ടും
പടിവാതിലിലെന്നെയും നോക്കി നിന്നു
മനതാരില്‍ തന്ത്രങ്ങള്‍ മെനഞ്ഞു നോക്കി
മറവിതന്‍ ചെപ്പില്‍ ഒരുമാത്രയടച്ചു നോക്കി

പുതുവസന്തങ്ങളേറെ കടന്നു പോയി
നീര്‍ത്തുള്ളികള്‍ മാനസം നനച്ചു പോയി
മായാതെ പിന്നെയും ഉള്ളിന്റെയുള്ളില്‍
കുത്തിയൊലിചൊഴുകിയാ നൊമ്പരങ്ങള്‍ ...!!

അറിയാം നിനക്കെന്നെയിരുളിലും
അടരുവാന്‍ ആവില്ലയൊരുനാളിലും
അഴലായ്‌ നിഴലാ,യെന്നില്‍ മൗനമായ്‌
അകതാരില്‍ നീയെന്നുമൊരു കനലായ്‌ !!

മഴ പെയ്തു മരുവില്‍ കൂട്ട് നിന്നു
മധുരമായ്‌ നീയേകിയ അനുഭവങ്ങള്‍
നോവുന്നുവെങ്കിലും പൊഴിഞ്ഞ മലരേ
ഇനിയെന്നും നീ വെറും ഓര്‍മ്മ മാത്രം .!!

ജിത്തു
വെന്മേനാട്

Friday, February 7, 2014

പല്ലവി....



രാഗമറിയാതെ മീട്ടി വിപഞ്ചികള്‍
താളമറിയാതെ കിലുങ്ങി ചിലങ്കകള്‍
ദേവസുന്ദരി നീയൊരു വീണയായ്
ഞാനതിലോഴുകും മൗന രാഗമായ്‌

കൊഞ്ചും മൊഴികള്‍ പുഴയേറ്റു പാടി
മയൂര നടനമാടി രസിച്ചു പൂമരകന്യകള്‍
അധരമേകിയെന്റെ മോഹങ്ങളില്‍ നീ,
യലിഞ്ഞു ചെരവേ ലജ്ജയാല്‍ മുകില്‍
ചിറകിലോളിച്ചെത്തി നോക്കി ദിനകരന്‍

വികാരതീവ്രം നിന്നോടെനിക്കുള്ള പ്രണയം
യൗവനതീക്ഷ്ണം കവിതേ, യെന്നഭിലാഷകള്‍
ഒന്നായ്‌ ചേര്‍ന്നീടാമിനിയുമാരും വരയ്ക്കാത്ത
നിറങ്ങള്‍ ഉടയാടകളില്‍ സമ്മാനം നല്‍കാം

നീ നല്‍കും വാക്കിലൊരു കവിതയായ്‌
നിന്‍ ഇളംമേനിയില്‍ പ്രണയാര്‍ദ്രനായ്‌
ഒന്നായൊഴുകിടാം കനലുകള്‍ പകുത്തീടാം
പ്രണയകൊടുമുടിയില്‍ തീമഴ പോഴിച്ചീടാം

ജിത്തു 
വെന്മേനാട്

Sunday, February 2, 2014

കുഞ്ഞിപ്പൂവ്



*അമ്മ തൻ ചുംബനമേറ്റു വിടർന്നൊരാ
കുഞ്ഞിളം ചുണ്ടിലെ പുഞ്ചിരിപ്പൂവിനെ*
കണ്ടു കൊതിയ്ക്കുന്നു പാര്‍വണതിങ്കളും
ആരോരും കാണാതെ മുത്തം കൊടുക്കുന്നു
തഴുകി പുണരുന്നു വൃശ്ചിക തെന്നലും

കുഞ്ഞിളം പൂവേ, നിന്‍ മിഴിയിലോരായിരം
താരകള്‍ ,നാണിച്ചു നില്‍ക്കുന്നു വാനവും
പാടി നടക്കുന്നു പല്ലില്ലാ മോണയില്‍
മഴവില്ലഴകൊത്ത പാഞ്ചാര ഹാസത്തെ
ദേശങ്ങള്‍ പാറിപറക്കുമാ പൈങ്കിളി പെണ്ണും

കരയാതെ പൊന്നേ തുളുമ്പാതെ കണ്ണുകള്‍
ചിണുങ്ങികരയും മഴ കുഞ്ഞിനെ കാണ്‍കെ
പൊട്ടി കരഞ്ഞോരാ കാര്‍മുകില്‍ പെണ്‍ മുഖം
വാടികരിഞ്ഞപോല്‍ തേങ്ങുന്നുവായമ്മയും

ഒരു നാളും വാടാതെ ചുണ്ടിലെ പുഞ്ചിരി
ഓമന പൈതലേ നീയെന്നെന്നും കാക്കുക
എന്‍ പൂമൊട്ടേ, നീ പൂ പോല്‍ വിടരുക
പനിനീര്‍ ചേലോടെ സുഗന്ധം പരത്തുക

 _ജിത്തു_
വെന്മേനാട് 

(ആദ്യത്തെ രണ്ടു വരികള്‍ക്ക് കടപ്പാട്  P M Narayanan Nambisan Sir  )