"ജാലകം-അടച്ചിട്ട മനസിന്റെ കാഴ്ചയാണ് ......മനസ്സ് ശൂന്യമാണ്....ശേഷിക്കുന്നത് നിറമില്ലാത്ത ചുവരില്‍ കോറിയിട്ട അര്‍ത്ഥങ്ങളില്ലാത്ത അക്ഷരകൂട്ടങ്ങള്‍ മാത്രം,ബാല്യത്തിന് മുടന്തലും...."
Thursday, April 7, 2016
തെന്നൽ
Tuesday, October 27, 2015
നിഴല്‍ക്കനവുകള്‍!
മാവിന്റെ തുഞ്ചത്ത് തളിരിലക്കിടയില്‍
ഒളിച്ചിന്നുമാ ഗാനം ഞാന്‍ പാടാറുണ്ട്
നിന്നോട് ചൊല്ലുവാന്‍ മടിച്ചവയെല്ലാം
കാറ്റിന്‍ കാതിലാര്‍ദ്രമായ് മൊഴിയാറുണ്ട് !
അരുവി തന്നോരത്ത് നീ വന്നിരിയ്ക്കുമ്പോള്‍
ഓളമായ് ഞാന്‍ നിന്നെ തഴുകാറുണ്ട്
കിലുകിലെ പെണ്ണേ നീ പൊട്ടിച്ചിരിക്കവേ
കൊലുസിന്‍ കിലുക്കം ഞാന്‍ കവരാറുണ്ട്!
അളകങ്ങള്‍ മാടി ഒളിച്ചെന്നെ നീ നോക്കുമ്പോള്‍
രുചകം തഴുകുമൊരു കാറ്റായ് ഞാന്‍ മാറാറുണ്ട്
പൂവൊന്നു നുള്ളി നീ വാസനിച്ചീടവേ
മലര്‍ഗന്ധമായ് നിന്നില്‍ നിറയാറുണ്ട്!
കോപിച്ചു സഖി നീ, കാര്‍മുകിലാകവേ
ഇന്ദ്രധനുസ്സായി ചാരെ വിരിയാറുണ്ട്
പെയ്യാത്ത മേഘമായ് നീയോടി മറഞ്ഞിട്ടും
നിഴലായ് ഞാനിന്നും അരികിലുണ്ട് !
ജിത്തു
വെന്മേനാട്
Tuesday, October 20, 2015
ദേശാടനക്കിളി
ഋതു മാറി വസന്തം വന്ന നേരം
പത്രങ്ങളാനന്ദ നൃത്തമാടും കാലം
കുസുമങ്ങളിതള്‍മഴ പൊഴിച്ചിടവേ
കിന്നാരമോതി,ക്കിളിയരികിലെത്തി
കളിപറഞ്ഞായിരം കഥ പറഞ്ഞു
കാതങ്ങള്‍ക്കപ്പുറമുള്ളോരു കാഴ്ച തന്നു
കിളിപ്പാട്ടിനീണത്തില്‍ കവിത മൂളി
കാതരയായവള്‍ അരികില്‍ നിന്നു
കായ്ക്കനികള്‍, തരുവും പകുത്തു നല്‍കി
മലരില്‍ ഒളിപ്പിച്ചു മധു പകര്‍ന്നു
അനുരാഗമുന്മത്ത ലഹരിയായ് പടരവേ
കരളിന്‍ ചില്ലമേലാക്കിളി കൂട് കൂട്ടി
കാലങ്ങളതിദ്രുതം കൊഴിഞ്ഞീടവേ
ജരയായ് നരയായ് ഇലകളടര്‍ന്നു വീണു
യാത്രമൊഴിയോതാതാക്കിളിയെങ്ങോ
മറ്റൊരു പൂക്കാലം തിരഞ്ഞകന്നു.
കാറ്റില്‍, മഴയില്‍, പൊരി വെയിലില്‍
ചില്ലയിലാ കൂട് തെല്ലുമേ ഉലഞ്ഞിടാതെ
മറ്റൊരു കിളിപോലും പാര്‍ത്തിടാതെ
മരമിന്നുമേകനായവളെയും കാത്തു നിന്നു
ശിശിരം കൊഴിഞ്ഞു; പൊള്ളും വേനലും വന്നു
വസന്തം വരുമെന്നോതി; മഴ പെയ്തു തോര്‍ന്നു
കാലങ്ങള്‍ പിന്നെയും കൊഴിഞ്ഞു വീണു
എന്തേ, ഇണക്കിളി മാത്രമണഞ്ഞതില്ല !!
ജിത്തു
വെന്മേനാട്
Saturday, October 17, 2015
കുടുംബം
അച്ഛന്‍
ഇടറി വീഴേണ്ടി വന്നു
തനിച്ചു നിന്നതെങ്ങിനെയെന്നറിയാന്‍.
ആ കരങ്ങളുടെ ബലമറിയാന്‍ !
അമ്മ
അമ്മതന്‍ പൊരുളെന്ത്
അറിയില്ലയെന്നാല്‍,
അമ്മയാണെല്ലാം;
അറിയാമതു താന്‍ സത്യം !
കൂടെപ്പിറപ്പ്
തമ്മില്‍ തല്ലാനും
തല്ലിയവനെ തല്ലാനും
തനിച്ചല്ല ഞാനെന്നു ഉറക്കെ പറയാനും
എന്നും അവനുണ്ട് കൂടെ ............... തെമ്മാടി !!
ഭാര്യ
ഇലപൊഴിഞ്ഞ
വെറുമൊരു ശിഖരമാണ് ഞാന്‍
നീയെന്ന വാസന്തം അരികിലില്ലെങ്കില്‍ !!
മക്കള്‍
സമ്പാദ്യം
"നല്‍കുവാന്‍ അച്ഛനേറെയില്ലൊന്നും
നീ തന്നെയെന്‍ സ്വത്തതു നീയു,മറിയുക"
JITHU
VENMENAD
Sunday, October 11, 2015
ഓലക്കുടിൽ
1
ഇറ്റി വീഴുന്നു
കരിയോലത്തുമ്പിൽ
നീർക്കണങ്ങൾ
2
ചോരുന്ന കൂര
കോടിയ പാത്രത്തിൽ
സംഗീത മഴ
3
ചിരവ, കലം
വാതിലുകളടയുന്നു
താഴുകളില്ലാതെ
4
പ്രഭാതമായി
ഓലക്കീറിലൂടെത്തി
നോക്കി സൂര്യന്‍
5
വിരുന്നുകാർ
അമ്മക്കിന്നുമന്തിയ്ക്ക്
വിശപ്പില്ലത്രേ!!
ജിത്തു
വെന്മേനാട്
Monday, September 21, 2015
കനവേ !
പറന്നുയരുക നീയെൻ സാമ്രാജ്യമാകെ
നീട്ടുക, നിറമുള്ള കാഴ്ചകൾ മിഴിയിൽ
ഓർക്കുക കനവേ, നിനക്കതിരുകളുണ്ട്
അതിരുകൾക്കപ്പുറം അവകാശികൾ കാണാം
ഒരുവേള മതിൽക്കെട്ടിനുമപ്പുറം കാണാം
ചില്ലിട്ട മേടയിൽ പിടയുന്ന നേരുകൾ
കയ്പ്പുനീരണിഞ്ഞ ചപല മോഹങ്ങൾ
നാമൊന്നിച്ചു കണ്ട പാഴ് കിനാവുകൾ
തളരരുത്, പാറുക ഉയരങ്ങളിലിനിയും
മരുപച്ച കണ്ടെന്നാൽ മടിയാതെ മൊഴിയുക
നിൻ ചിറകേറിയെനിക്കുയർന്നീടാൻ
സ്വപ്നങ്ങളെന്റെ സ്വന്തമാക്കീടാൻ
ഇരുൾ മൂടിയ വഴികളിൽ പൗർണമിയായി
ഇടറിയ പാതയിൽ കനലുകളായി
തരിക നീ ,നേരിന്റെയുറവകൾ നെഞ്ചിൽ
ഉശിരുള്ള ലഹരിപ്പൂക്കളീ കൈയ്യിൽ !
ജിത്തു
വെൻമേനാട്
Wednesday, August 26, 2015
മധുരം
നടക്കാറുണ്ട് ഞാനുമാ വീഥിയില്‍
ഓടിക്കളിച്ച പാട വരമ്പുകളിൽ
നുണയാറുണ്ടെന്നുമെൻ നിനവുകൾ
പങ്കു നാം വെച്ച പൊതിച്ചോർ മധുരം
മാവിൻ ചില്ലമേൽ ഊയലാടുവാൻ
കൊതിയ്ക്കാറുണ്ട് യൗവ്വന ചിന്തകള്‍
പടിപ്പുരവാതിലിനപ്പുറം തോഴീ
കൈപ്പിടിച്ചിന്നും നാ,മിരിക്കാറുണ്ട്
ചിരിക്കാറുണ്ട്, കളി പറയാറുണ്ട്
കാവിലെ ഞാവൽ പറിക്കാറുണ്ട്
വേനലില്‍ വാടാത്തയകതാരും
പ്രളയത്തിൽ തളരാത്ത പൂക്കളും
പൊടിതട്ടി മുറിവുണക്കും തന്ത്രവും
മറന്നു ഞാനിതായിവിടെയലയുന്നു.
മൂകമായ് പിന്നെയും തേങ്ങുന്നു
ആർത്തു രസിച്ച ബാല്യകേളിയിൽ
കുട ചൂടിയിന്നും ഓർമ്മകളിൽ
നനഞ്ഞു രസിച്ച മഴകളിൽ......!!!
ജിത്തു
വെന്മേനാട്
Wednesday, July 22, 2015
ഉത്സവം

വെൺചാമരമാലവട്ടം
പലവർണ്ണ പട്ടുകുട
നിരനിരയായഴകോടെ
കരിവീരർ നിൽക്കുന്നു
വഴി നീളെ വാണിഭങ്ങൾ
ഹൽവ പൊരി മുട്ടായി
ചുവപ്പിച്ച ചുണ്ടുമായി
ബാല്യമോടി കളിയ്ക്കുന്നു
കൺമഷി കുപ്പിവള
ചേലോടെ തരുണികൾ
കളിയോതി കൗമാര
കുതുകികൾ തൊട്ടരികെ
നീലക്കാളി കരിങ്കാളി
പലനിലക്കാവടികൾ
കുതിര കാള തെയ്യങ്ങൾ
മിഴികളില്‍ വിരുന്നായി
പഞ്ചവാദ്യം നാഗസ്വരം
രാഗങ്ങള്‍ തകർക്കുന്നു
കേട്ടാമോദം ആലിലകൾ
മനമൊന്നായാടുന്നു
നൃത്തച്ചുവടുമായ് ഭഗവതി
ഉറഞ്ഞിതാ തുള്ളുന്നു
കൊഴുക്കുന്നു പഞ്ചാരി
ആരവങ്ങളുന്നതിയായ്
അങ്ങു ദൂരെ കേൾക്കുന്നു
ചെണ്ട തകിൽ മേളങ്ങൾ
ഇങ്ങക്കരെയെന്നകതാരിലും
കമ്പക്കെട്ടുത്സവ താളങ്ങൾ
ജിത്തു
വെന്മേനാട്
Saturday, July 18, 2015
പിണക്കം
ഒരു മുത്തം തന്നാല്‍ തീരുമോ പിണക്കം
എന്തിനാണിണക്കിളി നിനക്കിത്രയും കോപം
കവിത വിരിഞ്ഞ കൺകളിൽ തോഴി
യെന്തിത്ര വേനല്‍ കനലാട്ടം
പൗർണമി വദനത്തിലിന്നമാവാസി
കവിളിണകളിൽ കാർമുകിൽ വിളയാട്ടം
കളി പറഞ്ഞെന്നോട് കഥ പറഞ്ഞ
തേനിതൾ ചുണ്ടില്‍ കയ്ക്കുമൊരു മൗനം
മഴവില്ലു നിറമോലും സ്വപ്‌നങ്ങള്‍
മധുരിത മനോഹര നുണക്കുഴികൾ
ഇനിയും നിനക്കായ് ഞാന്‍ തരില്ലേ
ഇണങ്ങുമോയിണക്കിളി ഞാന്‍ പാവമല്ലേ
വാക്കുകള്‍ പാഴ് വാക്കുകൾ മാത്രമെന്നോ
കിനാവുകള്‍ ആഴിയില്‍ മുങ്ങിയെന്നോ
മധുവിധുവിനിയും മനസ്സില്‍ ബാക്കിയല്ലേ
ഒരുനാളെല്ലാമുപഹാരമായ് നൽകുകില്ലേ
വരിതൻ സുഗന്ധമത്, നീ തന്നെയല്ലേ
നെഞ്ചിലെ താളവുമെൻ ദേവിയല്ലേ.
ഒരു മുത്തം നൽകാം ഞാന്‍ ഓമലാളെ
പിണങ്ങാതെ സഖി, യൊന്നരികിൽ വരൂ...
ജിത്തു
വെന്മേനാട്
Tuesday, July 14, 2015
കാനന വല്ലരി
ആരുമാരുമീ വഴി വന്നതില്ലേ
കണ്ടതില്ലേ മനം തന്നതില്ലേ
വിടര്‍ന്ന മലരിതള്‍ ചൂടിയില്ലേ
മലരിന്‍ മധുവിന്നും നുകര്‍ന്നതില്ലേ
കൊതിതീരെ ശലഭങ്ങള്‍ മുത്തിയില്ലേ
കനവിലെ പ്രണയം ചൊല്ലിയില്ലേ
തേൻ നുകര്‍ന്നാരും പാടിയില്ലേ
ഒരു രേണു പോലും തൊട്ടതില്ലേ
ഇഷ്ടങ്ങള്‍ നീയും കൊതിച്ചുവെന്നോ
ഇതളുകളവനിയില്‍ പൊഴിഞ്ഞുവെന്നോ
വാടിയതെന്തിനു കാനന വല്ലരി
നിറഞ്ഞു ,നീ നിന്നാടിയ വനിയില്‍
ആഴിയില്‍ മുങ്ങിയ ദിനകരന്‍ പോലും
രാവ് കഴിഞ്ഞിങ്ങു വന്നതോര്‍പ്പൂ
വഴിയില്‍ ഇരുളില്‍ കാല്‍ വഴുതിയാലും
വഴി മറക്കാതെ ചിരിച്ചതോര്‍പ്പൂ
കുളിരുള്ളൊരു തെന്നല്‍ വരവുണ്ട്
കിഴക്കന്‍ വാനിലൊരു മഴമുകിലുണ്ട്
തളരാതെ സൂനമേ, പുഞ്ചിരി തൂവൂ
നിനക്കായൊരു വാസന്തം അരികിലുണ്ട് ..
ജിത്തു
വെന്മേനാട്
Subscribe to:
Posts (Atom)