Friday, June 19, 2015

പൂവന്‍ കോഴിയുടെ പരിഭവം (അഥവാ പുരുഷ പീഡനം ... !!)


Image result for sad cock

കാലന്‍ കോഴി കാലത്ത് കൂവുമ്പോള്‍
കണ്ണും തിരുമി തൂമ്പയെടുക്കണം
പൊരി വെയില്‍ കൊള്ളണം പറമ്പിലുറങ്ങണം
നാടായ നാടെല്ലാം നടുവൊടിക്കണം

മഞ്ഞെല്ലാം കൊണ്ടാലും മാനം പോയാലും
ആരാന്‍റെ വായിലെ ചീത്തയും കേട്ടാലും
കൊത്തി പെറുക്കിയരവയര്‍ നിറയ്ക്കുവാന്‍
അന്നം തിരയണം തളരാതെ നില്‍ക്കണം

കുടിലിലെ പെണ്ണിന് പൊന്നുരുക്കണം
ക്ടാവ് കരയുമ്പോള്‍ സ്വപ്‌നങ്ങള്‍ നല്‍കണം
കുശിനിയില്‍ കലത്തിലെന്‍ കനവുകള്‍ വേവണം
കനലെരിയുമ്പോള്‍ കരിയാതെ നോക്കണം

ചിരിച്ചു മയക്കുന്ന ഇരുകാലി മൃഗങ്ങളും
റാകി പറക്കുന്ന ചെമ്പരുന്തും
ചുറ്റി പറക്കവേയുറങ്ങാതെ നില്‍ക്കുവാന്‍
ചങ്കൂറ്റമുള്ളവന്‍ തന്നെ വേണം .

വടക്കേലെ നാണി കുണുങ്ങി നടക്കുമ്പോള്‍
വായ തുറന്നൊന്നും മിണ്ടാതെ നോക്കണം
ഓര്‍ക്കണം ആണിന്റെ കണ്ണത്രെ പ്രശ്നം
ഒരുങ്ങിയിറങ്ങിയവള്‍ക്കില്ലത്രയും  നാണം

ഇന്നലെ ചൊന്നവളെന്‍റെ പിടക്കോഴി
മുട്ടയിടില്ല പോല്‍ കട്ടായം
അങ്കവാലുള്ളതും തലപ്പാവ് വെച്ചതും
ആണായി പിറന്നതും കുറ്റമാണോ

ചെന്നായക്കൂട്ടങ്ങള്‍  ചെയ്യുന്ന തെറ്റിനു
ആണായി പിറന്നവനാണോ പഴി.
കൂട്ടത്തില്‍ പോലും നിറം മാറുമോന്തുകള്‍
പുരുഷന്‍റെ പീഡകള്‍ ആരു ചൊല്ലാന്‍..!!!

ജിത്തു
വെന്മേനാട് .. :D

Thursday, June 18, 2015

റെയില്‍ പാളം

Image result for Rail

ദാ, കിടക്കുന്നു ഒരുത്തി
റെയില്‍ പാളത്തില്‍

പുരോഗമനത്തിന്റെ
ചുണ്ടുകള്‍
അടിവയറ്റില്‍
വേരുകള്‍ വിതച്ചിരുന്നുവത്രേ.......

ആളൊഴിഞ്ഞ മൂലയില്‍
ചുംബനം കൈമാറുന്ന
അവളെ ഞാന്‍ കണ്ടിരുന്നു

അവനവിടെ ഇല്ലല്ലോ ..!!
പല പൂവുകളില്‍
തേന്‍ നുകരുന്ന അവനേയും
കൂടെ കണ്ടിരുന്നതാണ്

ചുമടിറക്കി വിയര്‍പ്പുണക്കി
വരുന്ന അവളുടെ
അച്ഛനെ
അറിയാമായിരുന്നു
ഒഴിഞ്ഞ വയര്‍ മുറുക്കി കെട്ടി
നിന്നെ ഊട്ടിയ അമ്മയെയും.

ഉറക്കെ വിളിക്കാന്‍
പുതുമകള്‍ അറിയാത്ത
നാവുകള്‍ അന്ന് തരിച്ചിരുന്നു
പ്രതിഷേധിക്കാന്‍ കൈകളും
വിലങ്ങിട്ടിരുന്നു ലോകം .!!!

കണ്ണുകളടയ്ക്കാം
സദാചാര വാദി
എന്ന അശ്ലീല പദവിയേറ്റു
വാങ്ങാന്‍ വയ്യ. .

വയ്യ തിരിഞ്ഞു നടന്നു .......
അപ്പോഴും കാതുകളില്‍
പണ്ടെന്നോ കേട്ടു മറന്ന
ചില ശീലുകള്‍ അലയടിച്ചുയരുന്നുണ്ടായിരുന്നു ....

"ഭാരതം നമ്മുടെ രാജ്യമാണ് .......നാം ഓരോരുത്തരും സഹോദരീസഹോദരന്മാരാണ്"

ജിത്തു
വെന്മേനാട് 

Monday, June 15, 2015

അറിയുന്നുണ്ടോ




മറന്നു നീ വെച്ച
കൊലുസിന്റെ താളമിന്നുമെന്‍
ഹൃദയം പകര്‍ന്നാടുന്നത് ...
നീ അറിയുന്നുണ്ടോ

അകലും തോറും
കണ്ഠത്തില്‍ കുരുങ്ങിയ
തങ്കനൂല്‍ മുറുകുന്നതും
എന്‍ ശ്വാസം നിലക്കുന്നതും ....
നീ കാണാറുണ്ടോ

നെറ്റിയില്‍ തൊട്ട
കുങ്കുമ ചുവപ്പമിന്നുമെന്‍
മിഴിയിണകളില്‍ പടരുന്നതും
പീലികള്‍ നനയുന്നതും ...
നിന്നെ ചിരിപ്പിക്കാറുണ്ടോ ...!!

പൊടിക്കാറ്റില്‍ ആ
കണ്ണുകള്‍ പിണങ്ങുമ്പോള്‍
എന്‍ തൂലികയില്‍
അക്ഷരങ്ങള്‍ നനയുന്നതും
കവിതകള്‍ വിതുമ്പുന്നതും സഖീ,
നീ അറിയാറുണ്ടോ ..!!

ജിത്തു
വെന്മേനാട്

നഷ്ടപ്രണയങ്ങള്‍


( ചില കാഴ്ചകള്‍ )



1.
അമ്പലപ്പറമ്പിലെ ആരവങ്ങള്‍ക്കിടയില്‍
കാണാതെ പോയ മൗനമായിരുന്നില്ലേ
കത്തിച്ചുവെച്ച ദീപ സ്തംഭങ്ങള്‍ക്കിടയില്‍
അണഞ്ഞു പോയ കരിന്തിരി ആയിരുന്നില്ലേ
നിറഞ്ഞു കത്തിയ വാനിലെ വര്‍ണ്ണങ്ങള്‍
നീയാസ്വദിയ്ക്കുമ്പോള്‍ കൊളുത്താന്‍ മറന്ന
വെറുമൊരു സ്വപ്നമായിരുന്നില്ലേ ഞാന്‍ ........!!!

***********************************************

2.
പുടവ കൊടുക്കേണ്ട
കൈകളാല്‍
കൊഴിഞ്ഞ പൂക്കള്‍
കൊരുത്തൊരു
സുവര്‍ണ മാല്യം ഉപഹാരം കൊടുത്ത നാള്‍
കണ്‍കോണില്‍ നിറഞ്ഞതാണ് ........,
ചോദിക്കാതെ മറന്നു വെച്ച കനവിന്‍
മുനയുള്ള മറുപടി.

ഉതിര്‍ന്ന കണ്ണുകളില്‍
കണ്ടതാണ്
വാടി കൊഴിഞ്ഞ മുല്ല പൂവിന്‍ മൗനം ...

ഞാന്‍ അശക്തനായിരുന്നു ..........!!!!!!!!!

*****************************************************

3.
തൊട്ടാവാടി

മുള്ളുണ്ട് , കുത്തി നോവാതെ നോക്കണേ ...
അവളുടെ ഇലകള്‍ വാടാതെ കാക്കണേ ...!!

( ഒരു തെക്കന്‍ കാറ്റിനോട് .)

*************************************************

4.

പറന്നകലും മുന്‍പ്
ഒന്നായ്‌ നാം
കൊത്തി പെറുക്കിയ
നിമിഷങ്ങള്‍
ഇവിടെ
മറവിയുടെ
ചപ്പു കൂനയില്‍
ഉപേക്ഷിച്ചു പോകാം ..........

ഇനിയൊരിക്കല്‍
നാം കണ്ടു
മുട്ടുകയാണ് എങ്കില്‍
അതിവിടെ
ഈ ഓര്‍മ്മകളുടെ
ശവപ്പറമ്പില്‍
വെച്ചാകട്ടെ..!!!!

ജിത്തു
വെന്മേനാട്

Saturday, June 13, 2015

വസുധൈവ കുടുംബകം



കരയാതെയമ്മേ, കലഹങ്ങൾ കാൺകെ; അറിയാം
നിൻ കനവുകളെത്രയോ പൊലിഞ്ഞു പോയ്.
പലനിറം പലതരം ഈ മക്കളെന്നാകിലും
മനമാകെയൊരു മണ,മതീ മണ്ണിന്റെ ഗന്ധം.

നൽകി നീ വിഭവങ്ങളേവർക്കുമൊരു പോലെ
കണ്ടു നീ ഞങ്ങളിലൊരു പോലെ നിനവുകൾ
നിറമുള്ള കാഴ്ചയും നേരായ വഴികളും ‍
പകുക്കാതെ വാത്സല്യം കണിയായൊരുക്കി .

അതിഥിയായ്‌ വന്നവര്‍ അതിരുകള്‍ മാന്തി
മസൃണ സ്മേരത്തില്‍  നഞ്ച് കലര്‍ത്തി
മലരണി കുന്നുമീ കാട്ടു പുഞ്ചോലയും കാടുമീ
നാടു,മമ്മേ നിന്‍ മകുടവും, മരാളര്‍ പകുത്തു

തോറ്റു പോയമ്മേ, യമ്മയുടെ മക്കള്‍
മനസ്സ് പകുത്തപ്പോള്‍ മണ്ണു പകുത്തപ്പോള്‍
തങ്ങളില്‍ തങ്ങളില്‍ വലുതെന്നു ചൊല്ലി
അകതാരില്‍ മതം, മദം പൊട്ടിയപ്പോള്‍

നാടായ നാടെല്ലാം  ഒരു പശ്ചിമകാറ്റ് -
'ദരിദ്രനാരായണരെന്നു കുശുമ്പ് ചൊല്ലി
വിരുന്നൊരുക്കി വറ്റിയ അരവയര്‍ -മുറുക്കി,യീ
മക്കടെ കൈപിടിച്ച,മ്മ നിവര്‍ന്നു നിന്നു

ഓര്‍ക്കുന്നുവിന്നും ചൊല്ലി പഠിപ്പിച്ച പാഠങ്ങള്‍
നീട്ടിയ പാതക,ളുള്‍ക്കാഴ്ചകള്‍ സ്വപ്നങ്ങള്‍
കണ്ണുനീര്‍ത്തുള്ളി നിന്‍  കണ്‍കളില്‍ പടരുവാന്‍
ചിലതുണ്ട് കീടങ്ങള്‍ അറിയുന്നുവെങ്കിലും

പലവഴി ഞങ്ങള്‍  പിരിഞ്ഞുവെന്നാകിലും
നിറമേറെ രുധിരത്തില്‍ കലര്‍ന്നുവിന്നെങ്കിലും
കരയാതെയമ്മേ, കലഹങ്ങൾ കാൺകെ
മനമാകെയൊരു മണ,മതീ മണ്ണിന്റെ ഗന്ധം.

ജിത്തു
വെന്മേനാട്

Friday, May 29, 2015

കര്‍ണ്ണന്‍

Image result for karnan animation













പുച്ഛമാണര്‍ജുനാ ഉയിര്‍ പിടയുന്ന മാത്രയും
വീര പാര്‍ത്ഥ, മറുശരം പോല്‍
പുഞ്ചിരിക്കുന്നു ഞാന്‍ , ചരിത്രം തിരുത്തുവാന്‍ ..!!!

ദേവരാജന്‍, പുത്രനായ്‌ ഭിക്ഷാംദേഹിയായതും
കവചകുണ്ഡലമിരന്നതും അറിഞ്ഞിട്ടും
എന്‍ ജീവനായ്‌,നിനക്കുപഹാരം തന്നതും
അറിയുന്ന മാത്രയില്‍ തളരല്ലേ ഫല്‍ഗുനാ

വിദ്യയിരന്നനാള്‍ ഗുരുകുലം തന്നിലും
വിദ്യയറിഞ്ഞനാള്‍ കൗരവസഭയിലും
സ്വയംവരപന്തലില്‍ പ്രണയം തന്നെയും
പകരം തിരഞ്ഞതെന്‍ ചാതുര്‍വര്‍ണ്ണ്യം

തട്ടിയെടുത്തുവെന്‍ സിംഹാസനങ്ങള്‍
പൊട്ടിചിരിച്ചു നീയെന്നെയും നോക്കി
കണ്ടുവോ നീ,യന്നെന്‍ വാടിയ വദനം
പതിഞ്ഞുവോ കാതിലമ്മതന്‍ തേങ്ങല്‍

ഉതിരുന്നു രുധിരം വരിക നീയരികില്‍
ഒരേ നിറം ഒരു ഗുണം നാമിരുവര്‍ക്കുമതറിക
പതറല്ലെയനുജാ,യമ്മതന്‍ കണ്ണീരു കാണ്‍കെ
പടപൊരുതി നേടിയതെല്ലാം മിഥ്യയെന്നറികെ

നാളെയീയുലകം ഇതിഹാസം തിരുത്തും
ചതിച്ചു നേടിയ വീരാളിപട്ടെനിക്കു നല്‍കും
വീരനാം സൂര്യ പുത്രനെന്നെ  വാഴ്ത്തും
അത് കേട്ടീ രാധേയന്‍ പൊട്ടിചിരിയ്ക്കും..!!!

ജിത്തു
വെന്മേനാട്

Sunday, December 21, 2014

പുല്‍ക്കൊടി



അതിരില്ലാ വാനമെണ്ണിയാലൊടുങ്ങാ സൃഷ്ടികള്‍
കണ്ണെത്താ ദൂരം വന്മരങ്ങള്‍
അതിനിടയിലീയുലകില്‍ പൂവില്ലാ കായില്ല,
മണമില്ല,ഗുണമേതുമില്ലാ ഞാനൊരു പുല്‍കൊടി

വേനലില്‍ കരിയുന്നു പെരുമഴയില്‍ ചീയുന്നു
ഇടയിലെവിടെയോ നാമ്പിടുന്നു ജീവിതം
ഇരുളുകള്‍ ഹൃത്തില്‍ നിറയ്ക്കുന്നു നീര്‍മണി
പുലരിയില്‍ തുഷാരമതിലുദിക്കുന്നു സൂര്യന്‍

ഒന്നിച്ചു ചേര്‍ന്നാല്‍ പച്ചപ്പിന്‍ കുളിരാണ്
യെന്നാല്‍ ഒറ്റയ്ക്ക് നിന്നാല്‍ കളയാണതറിയാം
അ ടിമണ്ണു ചോരാതെയതിരുകള്‍ കാക്കാന്‍
തായ്‌ വേര് തമ്മില്‍ കൈകോര്‍ത്തീടാം

അംഗുലിയിലംഗുലമായ്‌ ഉദകം ചെയ്യുവാന്‍
കൊഴിഞ്ഞ ജീവനൊരിറ്റു കണ്ണീര്‍ പകരുവാന്‍
കറുകയായെങ്കിലും നീയെനിക്കേകിയ ജന്മ,
മതെത്രമേല്‍ പുണ്യം, സകലേശാ നന്ദി ....

ജിത്തു
വെന്മേനാട്

Wednesday, December 17, 2014

അഹം ( ഭാവം )


പുതുമകള്‍ മറന്നുപോയൊരു
ശീലുകള്‍, പഴയ പാഠങ്ങളീ
പെരുവഴിയിലുച്ചത്തില്‍ ചൊന്നു
നിന്നെ വിളിച്ചതും പഠിച്ചതും
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

ഒഴിയാതെ പെയ്ത പെരുമഴയില്‍
നനഞ്ഞു ഞാന്‍, പുതു മണ്ണിലും
പുല്‍ക്കൊടിയിലും,ഒരുമാത്രയെന്‍
കുഞ്ഞിനൊരു പേര് തിരഞ്ഞത്
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

വഴികാട്ടിയാം സ്തംഭങ്ങള്‍ നിങ്ങള്‍
വെറുമൊരു പാരായണികന്‍, ഞാന്‍
വഴിതെറ്റിയലയുന്ന പൈതമിന്നും.
വെറുംവാക്കിലര്‍ത്ഥം ചികഞ്ഞത്-
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

കവിയെന്നു കളിയായി,കളി കൂട്ടുകാര്‍
വാക്കില്‍ കഷായം പകര്‍ന്ന നാളിലും
മടുക്കാതെ തോഴി -അലഞ്ഞു ഞാന്‍
തിരഞ്ഞിട്ടും തിരഞ്ഞിട്ടുമകന്നു നീ
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

ജിത്തു
വെന്മേനാട്

Friday, November 28, 2014

മറവി



ഇന്നലെ കൂടി ഞാനോർത്തവയാണവ-
യിന്നെല്ലാമിതെങ്ങു പോയ് മറഞ്ഞിരിപ്പൂ.
നാവിന്‍ തുഞ്ചത്ത് തന്നെയുണ്ടെന്നാലോ
വഴുതിയൊഴിഞ്ഞെങ്ങോ ഒളിച്ചു നിൽപ്പൂ...

മുന്‍പിലുണ്ടെന്നാൽ കാണുവാനില്ലൊന്നും
കൺകെട്ടോ മായയോ, യിതിനെന്തു ചൊല്ലും.
ദാഹിച്ചു മോഹിച്ചു തിരയുമ്പോളൊക്കെയും
പിടിയി,ലൊതുങ്ങാതെ കണ്ണാരം കളിച്ചിടുന്നു.

പണ്ട് കൊതിച്ചവ മറവിയിലൊളിച്ചവ
ഹൃദയം പിഴിഞ്ഞിട്ടും അകലത്തു നിന്നവ
കുത്തുന്ന നോവുകള്‍ പൊള്ളും കനലുകള്‍
അസമയ,ത്തൊന്നാകെ മുന്നില്‍ നിരന്നു നിൽപ്പൂ.

വിളിക്കാത്ത നേരത്തെ,രിയുന്നയോർമ്മകൾ
കാണുവാനാകാതെ കീറിയ ചിത്രങ്ങൾ
കൺമുൻപിലൊന്നൊന്നായ് നീട്ടുന്ന മനസ്സേ,
നീയിതുമാത്ര,മേതാഴിയിൽ കുഴിച്ചു മൂടി. ..!

ജിത്തു
വെന്മേനാട്

Monday, November 10, 2014

പുഷ്പകം












പാറി വരും നേരം നിന,ക്കേകുവാന്‍
നറും തേനുമായ്‌ ഞാന്‍ കാത്തു നിന്നു
ഒരു മാത്രയെങ്കിലും മിഴികളില്‍
വാസന്തം തീര്‍ക്കുവാന്‍ ഒരുങ്ങി നിന്നു

രാവുകള്‍ പകലുകളീ  വഴിയോരം
വിഷാനനമിഴയും മണല്‍ക്കാട്ടില്‍
എത്ര നാഴികകള്‍ കൊതിച്ചു ഞാനി-
രുന്നിട്ടും അരികിലണയാഞ്ഞതെന്തേ

പ്രണയ സുഗന്ധം പേറി,യേകയായ്‌
നിന്നെയുമോര്‍ത്തിവള്‍ നിന്നു
മഴവ്വില്‍ പൂവിതള്‍ ചൂടി ചുണ്ടില്‍, മധുര
കനവുമായ്‌ തോഴിയിരുന്നു  ..!!

ദൂതുമായ്‌പത്രം പ്രിയാ,നിനക്കേകുവാന്‍
മാരുതനോടും, ഞാന്‍ ചൊല്ലി
നാടായ നാടെല്ലാം നുണകള്‍ പറഞ്ഞ
വനിതു മാത്രം ചൊല്ലാന്‍ മറന്നോ,

നാളുകള്‍ നീങ്ങുന്നു തളരുന്നു ഞാനും
വാടുന്നു,ജരവീണിതള്‍ പൊഴിയുന്നൂ
വര്‍ണ്ണചിറകുകള്‍ വീശി, ശലഭമാ,യീ
വഴിയൊന്നു വരിക,ഒരു മുത്തം തരിക

അവസാനമെന്‍ സുന്ദരമേനി,യീ
അവനിയില്‍ പതിയ്ക്കും മുന്‍പേ
അനുരാഗമേ, നിന്നധരങ്ങളാലെ
അന്തരാത്മാവിന്‍ തേന്‍ നീ,നുകരുക ..!!

ജിത്തു
വെന്മേനാട്